Monday, October 12, 2009

അമൃതയും മത്സ്യങ്ങളും...


"പപ്പാ ഈ ഫിഷ്‌ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല!..." അമൃത മോള്‍ പിന്നെയും പരാതിപ്പെട്ടി തുറന്നു.

"അത് വിശക്കുമ്പോള്‍ കഴിച്ചോളും മോളെ,മോളിങ്ങുപോരെ..."കുറെ നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കേള്‍ക്കാതതുകൊണ്ടാണ് ഞാനൊന്നു പോയി നോക്കിയത്. സാധാരണ അവധി ദിവസങ്ങളില്‍ അവള്‍ എന്റെ അടുക്കല്‍ നിന്നു മാറാറില്ല... നോക്കുമ്പോള്‍ അവള്‍ ഫിഷ്പോണ്ടിനുമുന്നില്‍ കുത്തിയിരിക്കുകയാണ്. എന്തോ സംസാരിക്കുന്നുമുണ്ട്!
ഞാന്‍ ഒച്ചകേള്‍പ്പിക്കാതെ അവളുടെ പിന്നിലായി സോഫയില്‍ ഇരുപ്പുറപ്പിച്ചു... വെറുതെ ഒരു കൌതുകത്തിന്...

ഇന്നലെയാണ് ഞാന്‍ അവള്ക്ക് ആ മീന്‍ സമ്മാനിച്ചത്‌. ചൂടു കുറഞ്ഞുവരുന്ന സമയമായതുകൊണ്ടാണ് വീകെന്ടില്‍ ദൂകാന്‍ ബീച്ചില്‍ കുളിക്കാന്‍ പോകാമെന്ന് തീരുമാനിച്ചത്. കേട്ടപ്പോള്‍ തന്നെ അമൃത തുള്ളിച്ചാടാന്‍ തുടങ്ങിയിരുന്നു.
ഡൈവിംഗ് ഗോഗിളും ഇട്ടു വെറുതെ മുങ്ങാന്‍കുഴി ഇട്ടു മീനുകളെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ ആണ് ഒരു ചെറിയ മീന്‍ നീന്തി ആരോ വലിച്ചെറിഞ്ഞ ഒരു കുപ്പിയില്‍ പാഞ്ഞു കയറുന്നതുകണ്ടത്. ഒരു കുസൃതിക്കു പെട്ടെന്ന് കുപ്പിയുടെ വായ വിരല്‍കൊണ്ട് അടച്ചു പൊക്കിഎടുത്തു. പാവം മീന്‍ അതിനുള്ളില്‍ കുടുങ്ങിപ്പോയിരുന്നു..

മീന്‍ കണ്ടതും, വെള്ളത്തില്‍ ഇറങ്ങണം എന്ന് ശാട്ട്യം പിടിച്ചു അമ്മയോട് വഴക്കിട്ടു ഇറങ്ങിയ മോള്‍ കരക്ക്‌ കയറി കുപ്പിയും മടിയില്‍ വച്ചു ഒറ്റ ഇരുപ്പായി..തിരിച്ചു വരാന്‍ തുടങ്ങിയപ്പോളാണ് പ്രശ്നം വഷളായത്. അവള്ക്ക് അതിനെ വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തണമത്രേ!!

ഭാര്യയുടെ ഭീഷണികള്‍ക്കും എന്റെ അനുനയങ്ങള്‍ക്കും മുന്‍പില്‍ അവള്‍ പാറ പോലെ ഉറച്ചുനിന്നു. അവസാനം എന്നത്തെയും പോലെ ഞങ്ങള്‍ തോറ്റു. അങ്ങനെ കരകാണാ കടലില്‍ കിടന്ന ആ കൊച്ചു മത്സ്യം ഒരു പെപ്സിക്കുപ്പിയില്‍, കാറിലേറി ഞങ്ങളുടെ വണ്‍ ബെഡ്റൂം ഫ്ലാറ്റിലെത്തി. വരുന്ന വഴിക്ക് ഒരു കൊച്ചു ഫിഷ്‌പോണ്ടും വാങ്ങിയിട്ടുണ്ടായിരുന്നു.

വീട്ടിലെത്തി അതിനെ കുപ്പിയില്‍ നിന്നും മാറ്റിയിട്ടപ്പോഴാണ് ഞാന്‍ അതിനെ ശ്രദ്ധിച്ചത്. കുറുകെ വരകളുള്ള ഒരു ചെറിയ മത്സ്യം. നന്നേ പേടിച്ച്ട്ടുന്ടെന്നു തോന്നി. പോണ്ടില്‍ ഇട്ടപാട് ഒളിക്കാന്‍ സ്ഥാലംതേടി പാഞ്ഞു നടന്നു പാവം.

രാവിലെ എഴുന്നേറ്റപാടെ അതിനുമുന്‍പില്‍ ഇരുപ്പുറപ്പിച്ചതാണ് അമൃത. അവളുടെ സംസാരം കേട്ടിരിക്കാന്‍ നല്ല രസം തോന്നി.

"എന്താ മീനേ.....നീയൊന്നും തിന്നാത്തത്? നിനക്കു വിശക്കുന്നില്ലേ??"അവള്‍ വീണ്ടും ഒരു പീസ്‌ റൊട്ടിയും കൂടി വെള്ളത്തിലേക്കിട്ടു.

മത്സ്യം അത് കഴിച്ചില്ലെന്ന് മാത്രമല്ല കൂടുതല്‍ ഓരത്തേക്ക് പറ്റിച്ചേര്‍ന്നു. നോക്കിയിരിക്കുമ്പോള്‍ ആ മത്സ്യം സംസാരിക്കുന്നതുപോലെ എനിക്ക് തോന്നി. അത് മറുപടിപറയുകയാണ്‌ അമൃതയുടെ ചോദ്യങ്ങള്‍ക്ക്!!!!!

"എനിക്ക് നല്ലതുപോലെ വിശക്കുന്നുണ്ട് കുട്ടീ... പക്ഷെ എനിക്ക് കഴിക്കാനാവുന്നില്ലാ.. എന്റെ ഭക്ഷണം ആ വിശാലമായ കടലിലെ ചേറും,പായല്കളുമാണ്. അവിടെ എനിക്ക് സ്വയം ഭക്ഷണം കണ്ടെത്താനുള്ള സ്വാതന്ത്ര്യമുണ്ട്. സ്വയം തേടിനടന്നു കണ്ടെത്തി കഴിക്കുമ്പോഴുണ്ടാകുന്ന ആ സംതിപ്തി ഉണ്ടല്ലോ... അത് നീ ഇട്ടുതരുന്ന ഈ വേവിച്ച അപ്പക്കശ്നങ്ങള്‍ക്കുണ്ടാവില്ല. ഇതു അടിമത്തത്തിന്റെ കൂലിയാണ്. ഇതു കഴിക്കാനുള്ള വിശപ്പ്‌ എനിക്കൊരിക്കലും കിട്ടില്ല കുട്ടീ..."

അമൃത ഇതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല... അമൃത എന്നല്ല മറ്റാരും!!

"എന്റെ പൊന്നു മീനല്ലേ... ഇച്ചിരെ കഴിക്കു . അല്ലെങ്കില്‍ ഞാന്‍ കൂട്ടുകൂടില്ല." അമൃതക്ക് സങ്കടം വരുന്നുണ്ടായിരുന്നു. അവള്‍ ചിണുങ്ങാന്‍ തുടങ്ങി..

കുട്ടീ... എനിക്ക് ഒരുപാടു കൂട്ടുകാര്‍ ഉണ്ടായിരുന്നു. എനിക്ക് അച്ച്ചനുണ്ടായിരുന്നു, അമ്മയുണ്ടായിരുന്നു.. ഞാനും സുഖമായി ജീവിക്കുകയായിരുന്നു ഇന്നലെ വരെ! നിന്നോട് കൂട്ടുകൂടാന്‍ മാത്രം നീ എനിക്കെന്താണ് നല്കിയത്? ഈ പളുങ്ക്പാത്രത്തിന്റെ സുരക്ഷിതത്വമോ? അതോ മുടങ്ങാതെ രുചികരങ്ങളായ ഭക്ഷണം നല്‍കുമെന്ന ഉറപ്പോ? അതോ മറ്റെന്തെന്കിലുമോ?

എന്താണെങ്കിലും നിനക്കു തെറ്റ് പറ്റി കുട്ടീ... ഈ പളുങ്കുപാത്രം എനിക്ക് സമ്മാനിക്കുന്നത് ബന്ധനത്തിന്റെ നോവുകളാണ്, നീ തരുന്ന ഈ ശ്രേഷ്ടമായഭക്ഷണം എന്റെ ആത്മവിശ്വാസതിന്മേലുള്ളകടന്നു കയറ്റവും. നീ സ്നേഹത്തോടെ തരുന്ന സൌകര്യങ്ങളെല്ലാം തന്നെ സ്വയം ജീവിതം കെട്ടിപ്പടുക്കാനുള്ള എന്റെ അവകാശത്തിനും ആവേശത്തിനും തടസ്സങ്ങളാണ്. അതുകൊണ്ട് കഴിയുമെങ്കില്‍ എന്നെ നീ സ്വതന്ത്രയാക്കൂ... ഞാന്‍ എന്റെ ജീവിതം നയിക്കട്ടെ."

അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌... ഞാന്‍ സ്വതന്ത്രനല്ലല്ലോ!!..നാളെ ഓഫീസില്‍ പോകേണ്ടതല്ലേ... എന്തെല്ലാം പണികിടക്കുന്നു ബാക്കി. ഞാന്‍ മത്സ്യതിനെയും, അമൃതയെയും വിട്ടു എന്റെ ലോകത്തിലേക്ക്‌ ചേക്കേറി. നൂറുകൂട്ടം പണികള്‍!!

രാത്രി നിദ്ര വന്നു കണ്ണുകളെ തലോടാന്‍ തുടങ്ങിയപ്പോഴാണ് വീണ്ടും മത്സ്യത്തെക്കുറിചോര്‍ത്തത്. അമൃത നല്ല ഉറക്കം പിടിച്ചിരുന്നു.
വെറുതെ എഴുന്നേറ്റു ഫിഷ്‌പോണ്ടിന്റെ അരികില്‍ പോയിനോക്കി. നോക്കിയപ്പോള്‍ മീന്‍ വെള്ളത്തിന്റെ മുകളില്‍ വന്നു ശ്വാസം എടുത്തുകൊണ്ടിരിക്കുകയാണ്. വെള്ളം മലിനമായിരുന്നു. നിറയെ വെന്തഅപ്പക്കഷണങ്ങള്‍ കുതിര്‍ന്നു കിടക്കുന്നു. അവക്കിടയിലൂടെ മത്സ്യം എന്നോട് സംസാരിക്കുന്നതായി വീണ്ടും എനിക്ക് തോന്നി.

"ഹേ മനുഷ്യാ... എന്താണ് ഞാന്‍ നിങ്ങളോട് ചെയ്ത തെറ്റ്? എവിടെയും അതിക്രമിച്ചുകടക്കുകയും നാശം വിതക്കുകയും ചെയ്യുന്ന വര്‍ഗമാണെന്ന് അറിഞ്ഞിട്ടും അതിഥിയായി കരുതി നിങ്ങളുടെ കണ്മുന്‍പില്‍ വന്നു നിങ്ങളെ ആനന്ദിപ്പിക്കാന്‍ ശ്രമിച്ചതോ? അതോ പിന്നീട് നിങ്ങളുടെ അപ്രമാദിത്വം അംഗീകരിക്കുന്നുവെന്ന് വിളിച്ചോതി ഒളിക്കാന്‍ ശ്രമിച്ചതോ? എന്തിനാണ് നിങ്ങളെന്നെ ബന്ധനസ്തനാക്കിയത്?
നിങ്ങള്‍ കാണുന്നില്ലേ ഈ മലിനമായ ജലത്തില്‍നിന്നു ജീവശ്വാസം കിട്ടാതെ ഞാന്‍ വിഷമിക്കുന്നത്? എന്നെ ബന്ധനത്തില്‍ ആക്കിയ താങ്കള്ക്ക് എന്നെ സംരക്ഷിക്കാനുള്ള കടമയുമില്ലേ?......
പിന്നെ ഒരു പുച്ഛത്തോടെ കൂട്ടിച്ചേര്‍ത്തു. എനിക്കറിയാം.... എന്റെ രൂപതിനുമാത്രമാണ് നിങ്ങളുടെ മുന്‍പില്‍ വില!"

ഞാന്‍ ക്ലോക്കിലേക്ക് നോക്കി. വല്ലാതെ വൈകിയിരിക്കുന്നു. നാളെ ഓഫീസില്‍ പോകാനുള്ളതാണ്. ഞാന്‍ ബെഡ്റൂമിലേക്ക്‌ തിരിച്ചു നടന്നു. വെള്ളം മാറ്റിക്കൊടുതില്ലെന്കില്‍ അത് ജീവിക്കില്ല എന്ന് എനിക്കറിയാമായിരുന്നു. പക്ഷെ.... നൂറുകൂട്ടം പണികള്‍!!!

രാവിലെ ഉണര്‍ന്നത് മോളുടെ കരച്ചില്‍ കേട്ടുകൊണ്ടാണ്. കാര്യം അറിയാമായിരുന്നു. പക്ഷെ ശ്രദ്ധിക്കാന്‍ സമയമില്ലായിരുന്നു. സമയത്തിന് ഓഫീസില്‍ എത്തണം.

വൈകുന്നേരം വന്നപ്പോള്‍ ഒരു ജോഡി ഗോള്‍ഡ്‌ ഫിഷ്‌ വാങ്ങിയിരുന്നു. മോള്‍ക്ക്‌ സന്തോഷമാകണം...

ഒന്നു പോയാല്‍ രണ്ടു!!

6 comments:

  1. പാവം മത്സ്യം. അതെന്ത് തെറ്റു ചെയ്തു?

    നമ്മള്‍ മനുഷ്യര്‍ ഒരു വിനോദത്തിന് വേണ്ടി മാത്രം അവയെ പിടിച്ച് തടവിലിട്ടു വളര്‍ത്തുന്നു. ശ്രദ്ധയോടെ പരിചരിച്ചില്ലെങ്കില്‍ രണ്ടാമതു വാങ്ങിയ ഗോള്‍ഡ് ഫിഷിന്റെയും ഗതി ഇതു തന്നെയാകില്ലേ?

    ReplyDelete
  2. Enikkum undu oru aquarium... ee chinthakalum aavaam alle.

    ReplyDelete
  3. സ്വയം ജീവിതം കെട്ടിപ്പടുക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നു കയറ്റം.സഹിക്കാനാവില്ല.'ഒന്നു പോയാൽ രണ്ടു കിട്ടും'പിന്നെന്തിനു ശ്രദ്ധിക്കണം.

    ReplyDelete
  4. അധിനിവേശം ! കരയുംകടലും ആകാശവുമൊന്നും പോരാതെ,അക്വേറിയവും
    അതിലെ മീനുകളും ഒക്കെ ഇരകള്‍ !! മീനും മാനും മനുഷ്യനുമൊക്കെ
    പിടഞ്ഞുകൊണ്ടിരിക്കുന്നതും,മരിച്ചുജീവിക്കുന്നതിനും കാരണ്‍ക്കാര്‍
    ഈ നാശകാരികള്‍ തന്നെ!

    ReplyDelete
  5. ഒന്നു പോയാല്‍ രണ്ടു!!

    ReplyDelete