Monday, September 28, 2009
വിവാഹസദ്യ.
രാഘവന്‍ നായര്‍ കല്യാണ മണ്ഡപത്തില്‍ എത്തിയപ്പോഴേക്കും ചെറുക്കാനും കൂട്ടരും വന്നു കഴിഞ്ഞിരുന്നു. അയാള്‍ ആളുകള്‍ക്കിടയിലൂടെ മെല്ലെ അകത്തേക്ക് കടന്നു. മാധവേട്ടന്റെ മകളുടെ കല്യാണമാണ്... കുടുംബസമേതം കൂടേണ്ട കല്യാണം. മാധവേട്ടന്‍ കണ്ട ഉടനെതന്നെ ഹൃദ്യമായി ചിരിച്ചുകൊണ്ട് സ്വീകരിച്ചു.
"ഭാമയും കുട്ടികളും എന്ത്യേ നായരേ?" മാധവേട്ടന്‍ എന്റെ പിന്നിലേക്കു കണ്ണ്എറിഞ്ഞു.
"ഭാമക്ക് നല്ല സുഖമില്ല മാധവേട്ടാ..." അതും പറഞ്ഞു അയാള്‍ മെല്ലെ മാറി.
ഇറങ്ങാന്‍ നേരം കൂടി അവരെ വിളിച്ചതാണ്. ഭാമ വരുന്നില്ല എന്ന് തീര്ത്തു പറഞ്ഞു. അത് കാത്തു നിന്നു എന്നപോലെ മകള്‍ വിദ്യയും പിന്‍വാങ്ങി. എന്തേ എന്ന് പോലും ചോദിയ്ക്കാന്‍ തോന്നിയില്ല. ഇറങ്ങാന്‍ നേരം യാത്ര ചോദിച്ചപ്പോള്‍ "ശരി ഇനി വൈകേണ്ട" എന്ന അവളുടെ മറുപടിയില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു. അല്ലെങ്കില്‍ അയാള്‍ക്ക് അങ്ങനെ തോന്നി..
പുര നിറഞ്ഞു നില്ക്കുന്ന ഒരു മകള്‍ ഉള്ളപ്പോള്‍ അവള്ക്ക് താഴെ പ്രായമുള്ള കുട്ടിയുടെ കല്യാണത്തിന് പോകാന്‍ ഒരമ്മയും ഇഷ്ടപ്പെടില്ല. പ്രത്യേകിച്ചും സ്വന്തം മോളുടെ പ്രായം ഏറി വരുമ്പോള്‍...
തനിക്കും ഇഷ്ടമുണ്ടായിട്ടല്ലല്ലോ?... ജീവിതത്തിലെ ഓരോ ഭാഗങ്ങളും ആടിതീര്‍ത്തല്ലേ മതിയാവൂ.....
വന്നു വന്നു ഭാമക്ക് എല്ലാത്തിനോടും വെറുപ്പാണ്... തന്നോടു പോലും...
ആദ്യമൊക്കെ അവള്‍ എന്നുമെന്നപോലെ ഓരോ ആലോചനകളും പൊക്കി വരുമായിരുന്നു. പിന്നെ പ്പിന്നെ അവള്‍ക്കും മടുപ്പായിത്തുടങ്ങിയിട്ടുണ്ടാവാം. എങ്കിലും ഒരമ്മക്കും അടങ്ങിയിരിക്കാന്‍ പറ്റില്ലല്ലോ. ഇപ്പോഴും ആരെങ്കിലും ഏതെങ്കിലും പയ്യന്റെ കാര്യം പറഞ്ഞാല്‍ പിന്നെ അവള്‍ക്കു ഇരിപ്പുറക്കില്ല.
പക്ഷെ ഇതുവരെയും നിരാശ തന്നെയായിരുന്നു ഫലം.
പ്രായമേറുംതോറും ഡിമാന്റുകള്‍ ഏറി വരുന്നു. ഞങ്ങളുടെ മനസ്സുകളിലെ ആധിയും....
മകളുടെ കാര്യമാണ് അതിലും കഷ്ടം.. കൂടെ പഠിച്ചവരുടെ ഓരോരുത്തരുടെയായി വിവാഹം കഴിഞ്ഞു . തന്നേക്കാള്‍ പ്രായം ഇളപ്പമുള്ളവരുടെയും കല്യാണങ്ങള്‍ കണ്മുന്‍പില്‍ നടക്കുന്നു. എന്തായിരിക്കും അവളുടെ മനസ്സില്‍........
അയാള്‍ അവളുടെ ചെറുപ്പകാലം ഓര്‍ത്തു. തന്റെ ആദ്യത്തെ കുട്ടി. തന്റെ ചോര... എന്തൊരു സന്തോഷമായിരുന്നു അവള്‍ പിറന്നപ്പോള്‍.അതിലേറെ അഭിമാനമായിരുന്നു.. ആദ്യമായി പിച്ചനടന്നപ്പോള്‍.... ആദ്യമായി അവള്‍ അച്ഛാ എന്ന് വിളിച്ചപ്പോള്‍.... ലോകം കീഴടക്കിയ സന്തോഷമായിരുന്നു.... അവള്‍ കൈ പിടിച്ചുനടക്കുമ്പോള്‍ ജീവന്‍ എടുത്തു കയ്യില്‍ പിടിച്ചു നടക്കുന്ന പ്രതീതിയായിരുന്നു.. ആദ്യമായി അവള്‍ സ്കൂളില്‍ പോയദിവസം തനിക്കായിരുന്നു അവളെക്കാള്‍ വിഷമം എന്ന് ഭാമ കളിയാക്കിയത്...
അവള്‍ ഋതുമതിയായത് മുതല്‍ ഭൂതം കാക്കുന്ന പൊന്നുപോലെയാണ് താന്‍ നോക്കിയിരുന്നത്. അവളുടെ കവിളുകള്‍ക്ക് തുടിപ്പുകൂടുന്നതും, കണ്ണുകള്‍ക്ക് തിളക്കമേറുന്നതും കണ്ടു സന്തോഷിക്കുമ്പോഴും പ്രാര്‍ത്ഥനയായിരുന്നു മനസ്സില്‍. "ദൈവമേ എന്റെ കുട്ടിയെ കാത്തുകൊള്ളണേ... വഴി തെറ്റാതെ കാക്കണേ.."
കല്യാണ പ്രായമായപ്പോള്‍ ഏറ്റവും മുന്തിയ ആളെക്കൊണ്ടുതന്നെ കല്യാണം കഴിപ്പിക്കണമെന്നായിരുന്നു മനസ്സില്‍. ആദ്യം വന്ന ഒന്നുരണ്ടാലോചനകള്‍ അതുകൊണ്ട് തന്നെ വേണ്ട എന്ന് വച്ചു.. ആലോചനകളുടെ കാര്യം സംസാരിക്കുമ്പോള്‍ വിദ്യമോളുടെ മുഖം ചുമക്കുന്നതും കണ്ണുകളില്‍ തിളക്കമേറുന്നതും കാണുന്നത് ഞങ്ങള്‍ക്കൊരു രസമായിരുന്നു.
പിന്നീട് വന്ന ആലോചനകളില്‍ പലതും തന്റെ മകള്‍ ഒരു വില്‍പ്പനചരക്കല്ല എന്ന് പറഞ്ഞു തിരിച്ചയച്ചു. ആദര്‍ശ ധീരത കൊണ്ടൊന്നുമല്ല. കേരളത്തിലെ ഒരു ഇടത്തരക്കാരന്റെ നിസ്സഹായതയാണ് അതിന് കാരണം. സ്വന്തം വീടും പറമ്പും കൂടി വിറ്റാലും തികയാത്ത ഒരു അവസ്ഥയില്‍ മറ്റെന്തു ചെയ്യാനാണ്. തെണ്ടാന്‍ ആണെങ്കില്‍ കുടുംബത്തില്‍ പിറന്നവന്‍ എന്ന ലേബല്‍ തടസ്സമായി നില്ക്കുന്നു.
ഉള്ളിന്റെഉള്ളിലെങ്കിലും തന്റെ ജീവനായ മകള്‍ ഒരു ബാധ്യതയായി തോന്നിത്തുടങ്ങിയോ?
വിദ്യമോളിലും മാറ്റങ്ങള്‍ പ്രകടമായിരുന്നു. ആദ്യം കണ്ണുകളിലെ പ്രകാശം മങ്ങിത്തുടങ്ങി, പിന്നെ പതുക്കെപ്പതുക്കെ ഓരോരോ മാറ്റങ്ങള്‍. കവിലുകളിലെ തുടിപ്പ് വറ്റി, വളരെപ്പെട്ടെന്ന്തന്നെ അവള്‍ ഒരു പ്രായം ചെന്ന പെണ്ണായി മാറി. എല്ലായ്പോഴും സംസാരിച്ച്കൊണ്ടിരുന്നഅവള്‍ അത്യാവശ്യത്തിനു മാത്രം സംസാരിച്ചു, കിലുക്കം പെട്ടി പോലെ ചിരിക്കുന്ന അവള്‍ ചിരിക്കാന്‍ മറന്നുപോയത് പോലെ തോന്നി... മകളിലെ മാറ്റങ്ങള്‍ എന്നേക്കാള്‍ മനസ്സിലായിരുന്നത് ഭാമക്കാണ്. അതോടെ വീട്ടില്‍ അശാന്തിയുടെ ദിനങ്ങള്‍ മാത്രമായി. താന്‍ വീട്ടിലും കൊള്ളാത്തവനായി...
വിദ്യമോള്‍ സ്കൂള്‍ വിട്ടു വരാന്‍ അല്‍പ്പം താമസിച്ചാല്‍ വഴികണ്ണ്ഉംആയി കാത്തുനിന്നിരുന്ന തനിക്ക് അവള്‍ കൊള്ളാവുന്ന ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയാല്‍ പോലും തെറ്റില്ല എന്ന് തോന്നിപ്പോയിട്ടുണ്ട്.
രാഘവനെന്താ ഇവിടെ നിന്നു കളഞ്ഞത്?"" അച്യുതന്‍ നായരുടെ ചോദ്യമാണ് അയാളെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തിയത്.
"വെറുതെ നിന്നൂന്നെ ഉള്ളൂ അച്യുതാ..." അയാള്‍ മറുപടി പറഞ്ഞു.
അയാള്‍ക്ക് അച്ചുതനോട് എന്തെങ്കിലും കുശലം ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ വാക്കുകളായി ഒന്നും പുറത്തു വന്നില്ല. കുറച്ചുനേരം ഇരുവരും മിണ്ടാതെ നിന്നു. പിന്നെ മൌനംഭജിക്കനെന്നോണം അച്യുതന്‍ ചോദിച്ചു.
"വിദ്യയുടെ കല്യാണം നമുക്കു നടത്തേണ്ടേ രാഘവാ?" അയാള്‍ ഏറ്റവും അധികം വെറുക്കുന്ന എന്നാല്‍ എല്ലാവരാലും ചോതിക്കപ്പെടുന്ന ചോദ്യം!!!!
"നടത്തണം" അയാള്‍ താല്‍പ്പര്യമില്ലാത്ത മട്ടില്‍ പറഞ്ഞു.
അയാളുടെ താല്‍പ്പര്യമില്ലായ്മ മനസ്സിലായിട്ടോ എന്തോ...
"ജോലിക്ക് ശ്രമിക്കുന്നുണ്ടാവും അല്ലെ? അതുകൊണ്ടാവും?" അച്യുതന്‍ നായര്‍ ഒന്നു ലഘൂകരിക്കാന്‍ ശ്രമിച്ചു.
"അതെ... ഇത്രയും പഠിപ്പിച്ചതല്ലേ.... നമുക്കും എന്തെങ്കിലും കിട്ടണ്ടേ..." അയാള്‍ ഇത്തിരി കടുപ്പത്തില്‍ മൊഴിഞ്ഞു.
വിചാരിക്കട്ടെ.. എല്ലാരും വിചാരിക്കട്ടെ... എന്റെ സ്വാര്‍ത്ഥത കൊണ്ടാണെന്ന് വിചാരിക്കട്ടെ... എന്നാലും എന്റെ കുട്ടിയെ ആരും കുറ്റം പറയരുത്...... അയാള്‍ക്ക് സങ്കടവും ദേഷ്യവും എല്ലാം വരുന്നുണ്ടായിരുന്നു...
സ്വന്തം മക്കളുടെ കല്യാണം നടത്താന്‍ ഗതിയില്ലാത്ത മാതാപിതാക്കളെ മറ്റു കല്യാണങ്ങള്‍ക്ക് ക്ഷണിച്ചു സദ്യ കൊടുക്കുന്നതിലും ഭേദം അവര്‍ക്ക് അല്പം വിഷം വാങ്ങി കൊടുക്കുന്നതാണെന്ന് അയാള്‍ക്ക് വിളിച്ചുപറയണമെന്നുണ്ടായിരുന്നു.
അയാളുടെ മാനറിസങ്ങള്‍ അച്യുതന്‍ നായര്‍ക്കു നന്നായി മനസ്സിലാവുന്നുണ്ടായിരുന്നു. അയാളും ഒരു അച്ഛനാണല്ലോ.
"രാഘവാ വരൂ ഭക്ഷണം കഴിക്കാം...." അച്യുതന്‍ നായര്‍ വിഷയം മാറ്റി.
"ഞാന്‍ കഴിച്ചു അച്യുതാ....." അയാള്‍ കണ്ണ് നിറയാതെ ശ്രദ്ധിച്ചു. ഇനിയും അയാള്‍ക്ക് അവിടെ നില്‍ക്കാന്‍ ആവുമായിരുന്നില്ലാ. യാത്ര പോലും പറയാതെ കാലുകള്‍ വലിച്ചുവച്ചു അയാള്‍ നടന്നു.
അയാള്‍ ഒന്നും കഴിച്ചിട്ടില്ലെന്നു അച്യുതന്‍ നായര്‍ക്ക് അറിയാമായിരുന്നു. അയാള്‍ക്ക് ഒരു വറ്റ് പോലും തൊണ്ടയില്‍ നിന്നും ഇറങ്ങില്ല എന്നും. സ്വന്തം മകള്‍ പുരനിറഞ്ഞു നില്‍ക്കുമ്പോള്‍ അയാള്‍ക്കെന്നല്ല ആര്‍ക്കും മറ്റൊരു വിവാഹസദ്യ ആസ്വദിക്കാനാവില്ല......
അയാള്‍ കണ്ണില്‍ നിന്നു മറയുവോളം അച്യുതന്‍ നായര്‍ നോക്കി നിന്നു... കണ്ണില്‍ നിന്നും മറയുന്നതുവരെ മാത്രം.!!!
Friday, September 25, 2009
ഞാനൊന്നു ചിരിച്ചോട്ടെ?
രാവേറെയായിട്ടും എനിക്ക് ഉറക്കം വരുന്നില്ല. ദൈവമേ എന്നെ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത്. അതിരാവിലെ എഴുന്നെല്‍ക്കണ്ടതാണ്. കാലത്തു എഴുന്നേല്‍ക്കാന്‍ മടിയുണ്ടായിട്ടല്ല. അല്ലെങ്കില്‍ തന്നെ ഓര്‍മവച്ചകാലം മുതല്‍ക്കുതന്നെ സൂര്യോദയത്തിനുമുമ്പു എഴുന്നെല്‍ക്കാറുണ്ട്.
നമ്മുടെ വര്‍ഗത്തിന് ഉറക്കം പറഞ്നിട്ടില്ല എന്നാണ് ബീനഇത്ത പറയുന്നതു. ലോകത്ത് ഉറക്കം ഏറ്റവും കുറവുള്ള ജീവികള്‍ആണത്രേ വേലക്കാരികള്‍. ബീനഇത്തയുടെ ഭാഷയില്‍ വേലക്കാരികള്‍ മറ്റൊരു വിഭാഗം ജീവികളാണ്, മനുഷ്യരല്ല! മനുഷ്യരാണ് എന്ന് തോന്നിത്തുടങ്ങിയാല്‍ തീര്‍ന്നു എന്നാണ് അവരുടെ പക്ഷം. എനിക്കും അതുശരിയാണെന്ന് തോന്നിത്തുടങ്ങിയിരിക്കുന്നു!
പാവം.. ഇപ്പോള്‍ എവിടെയാണാവോ? ഏതെങ്കിലും ഒരു അടുക്കളവാച്ചിലില്‍ ചുരുണ്ടുകിടന്നു ഉറങ്ങുന്നുണ്ടാവും.
പെറ്റിട്ടത് കരിപ്പാത്രങ്ങളുടെ ഇടയിലെക്കാണെന്ന് ബീനഇത്ത മിക്കപ്പോഴും പറയും. അന്ന് തുടങ്ങിയതാണ് ഈ അടുക്കളവാസം. അടുക്കളയുടെ എണ്ണത്തില്‍ സെഞ്ചുറി തികച്ച ആളാണ് തന്‍ എന്ന് ഒരു നെടുവീര്‍പ്പോടെയാണ് അവര്‍ പറയാറ്.
പതിനാറാംവയസ്സില്‍ വേലക്കുനിന്ന വീട്ടില്‍നിന്നും പെട്ടെന്നൊരു ദിവസം അവിടെ കന്നുകാലി നോക്കാന്‍നിന്ന തമിഴന് നിക്കാഹ് ചെയ്തുകൊടുത്തു ആ വീട്ടുകാര്‍ ബീനഇത്തയെ! അന്ന് അതുകേട്ടപ്പോള്‍ അത്ഭുതമായി തോന്നിയെങ്കിലും ഇന്നു അതിന്റെ കാരണം എനിക്കും മനസ്സിലായിതുടങ്ങിയിരിക്കുന്നു.
ഏതായാലും വിവാഹശേഷം അധികം താമസിയാതെ തന്നെ ഇത്താക്ക് ഒരു മോള്‍ പിറന്നു. അതോടെ തമിഴന്‍ നാടുവിട്ടു. പക്ഷെ ഇന്നേവരെ ആ വീട്ടുകാരെകുറിച്ചോ തമിഴനെകുറിച്ചോ മോശമായിട്ടെന്തെന്കിലും ഇത്ത പറയുന്നതു ഞാന്‍ കേട്ടിട്ടില്ല.
അതിന് ശേഷമാണ് ഇത്ത എജെന്റിന്റെ അടുക്കല്‍ എത്തിപ്പെടുന്നത്. പിന്നെ ഓരോ വര്‍ഷവും ഓരോ വീടുകള്‍, പലപല ആളുകള്‍, അവരില്‍ നല്ലവരും ചീത്തയും ഉണ്ടാവും. പക്ഷെ എല്ലാവരുടെയും മനോഭാവം ഒന്നു തന്നെ ആയിരിക്കും. ചിലര്‍ ദയ അഭിനയിക്കും... അതും പക്ഷെ അര്‍ഹിക്കാത്തത് നല്കുന്നു, ഔദാര്യമായി എന്ന രീതിയില്‍. എല്ലായിടത്തും ഞങ്ങള്‍ അവസാനക്കാരാണ്. ഊണിനും, ഉറക്കത്തിനും എല്ലാം... ഉറക്കമുണരുന്ന കാര്യത്തില്‍ പക്ഷെ ഞങ്ങള്‍ ഒന്നാം സ്ഥാനക്കാരാണ്. സൂര്യന്‍ ഉദിക്കുന്നതിന്നു മുമ്പെ, പക്ഷിമൃഗാദികള്‍ ഉണരുന്നതിനു മുമ്പെ ഞങ്ങള്‍ ഉണരും...
മറ്റൊരു കാര്യത്തില്‍ കൂടി ഞങ്ങള്ക്ക് ഒന്നാമതാവാന്‍ അവകാശമുണ്ട്, എന്തെങ്കിലും വിലപിടിപ്പുള്ളവ കളഞ്ഞുപോയാല്‍ ചോദ്യം ചെയ്യപ്പെടുന്നതില്‍! വീട്ടിലെ കൊച്ചുകുഞ്ഞുങ്ങല്‍ക്കുപോലും ഞങ്ങളുടെ നിസ്സഹായ അവസ്ഥ നന്നായി അറിയാം. അവര്‍ക്ക് ഇടിക്കാനും, തൊഴിക്കാനും ഉള്ള ഉപകരണങ്ങള്‍ കൂടിയാണല്ലോ ഞങ്ങള്‍. പരാതികളും പരിഭവങ്ങളും ഇല്ലാതെ......
ഞങ്ങള്ക്ക് സ്ഥിരമായ താവളങ്ങള്‍ ഇല്ല. ഓരോ വര്‍ഷവും വീടുകള്‍ മാറ്റിക്കൊണ്ടിരിക്കും. അല്ലെങ്കില്‍ എജെന്റിന്റെ കമ്മിഷന്‍ നഷ്ടപ്പെടുമല്ലോ.
ഓരോ വര്‍ഷത്തിന്റെ അവസാനവും അറിയാതെ പ്രാര്‍ത്ഥിച്ചുപോകും, അടുത്ത തവണയെങ്കിലും....
ഞങ്ങളുടെ വര്‍ഷം ആരംഭിക്കുന്നത് ഏപ്രില്‍ മാസത്തിലാണ്. അപ്പോഴാണ് തമിഴ്‌നാട്ടില്‍ സ്കൂളുകള്‍ അടച്ചു പുതിയ കുട്ടികള്‍ എജെന്റുമാരുടെ കയ്യില്‍ എത്തുക. അങ്ങനെ ഒരു ഏപ്രില്‍മാസത്തിലാണ് എന്റെ അപ്പയും എന്റെ വില പറഞ്ഞുരപ്പിച്ചത്. ഇപ്പോള്‍ അതൊന്നും ആലോചിച്ചാല്‍ വിഷമം തോന്നാറെഇല്ല.
അന്നത്തെ നീണ്ട ട്രെയിന്‍ യാത്ര. അവിടെനിന്നു ബസ്സില്‍, ആ യാത്രയിലാണ് ബീനാത്തയെ പരിചയപ്പെടുന്നത്. ഞാന്‍ ഒരു തമിഴത്തി ആയതുകൊണ്ടാവാം അവര്‍ ചേര്‍ത്തുപിടിച്ചു മുടിയില്‍ തലോടിക്കൊണ്ടിരുന്നത്.
ബസ്സിറങ്ങി ജീപ്പില്‍ കയറിയപ്പോഴാണ് കൂടുതല്‍ ആളുകള്‍ കൂടെ ഉണ്ടെന്നുമനസ്സിലായത്. ജീപ്പ് ഓരോ ഗേറ്റിന്റെ മുന്നിലും നില്‍ക്കുമ്പോള്‍ ആളെണ്ണം കുറഞ്ഞുവന്നു. അതിനനുസരിച്ച് എജെന്റിന്റെ ബാഗിന്റെ കനം കൂടിയും. ഞാന്‍ ഇറങ്ങുമ്പോഴും ബീന ഇത്ത ജീപ്പില്‍ ഉണ്ടായിരുന്നു, നിസ്സഹായതയുടെ മറ്റൊരു മുഖമായി..
പിന്നീട് പലതവണ ഇങ്ങനെ ഒരുമിച്ചു യാത്ര ചെയ്തു. ആ യാത്രകളിലാണ് അല്‍പ്പമെങ്കിലും മനസ്സുതുറക്കുന്നത്. ശബ്ദം ഉയര്‍ന്നാല്‍ എജെന്റിന്റെ വക ചീത്ത ഉണ്ടാകും.അല്ലെങ്കില്‍ തന്നെ സ്വന്തം ശബ്ദം പോലും നഷ്ടപ്പെട്ടവരാണല്ലോ ഞങ്ങള്‍.
ആദ്യമായി ഒരു വീട്ടിലേക്ക് കടന്നുചെന്നത് ഇന്നും ഓര്‍ക്കുന്നു. അമ്പരപ്പിന്റെതായ ഒരു ചെറിയ പ്രകാശം കണ്ണില്‍ ബാക്കിയുണ്ടായിരുന്നു അന്ന്. എല്ലായിടത്തും രൂപഭാവങ്ങളില്‍ വ്യത്യാസമുണ്ടാകുമെങ്കിലും കഥാപാത്രങ്ങളുടെ ധര്‍മ്മം ഒന്നുതന്നെ ആയിരിക്കും. എങ്കിലും ആ തടിച്ചു കുറിയ സ്ത്രീയെ ഞാന്‍ ഇന്നും ഓര്‍മ്മിക്കുന്നു..
അവരെ ഞാന്‍ 'അമ്മാ' എന്നാണ് വിളിച്ചിരുന്നത്. ആത്മാര്‍ത്ഥമായിത്തന്നെ.. അവരാണ് എനിക്ക് കിടക്കാനുള്ള സ്ഥലം കാട്ടി തന്നത്. അടുക്കളക്ക് പിറകിലുള്ള സ്റ്റോറില്‍. അന്നുവരേക്കും ഒറ്റയ്ക്ക് കിടക്കാന്‍ ഭയമായിരുന്ന ഞാന്‍ അന്നുമുതല്‍ ഉറക്കം ഒറ്റക്കായി. ഒരു പന്ത്രണ്ടുകാരിയുടെ അങ്ങലാപ്പ് ഉണ്ടായിരുന്നെങ്കിലും ഞാന്‍ പരമാവധി അവരുടെ പ്രീതിക്ക് പാത്രമാകാന്‍ ശ്രമിച്ചു. പക്ഷെ വേലക്കാരിയുടെ സ്ഥാനം എന്താണെന്നു അധികം താമസിയാതെത്തന്നെ ദൈവം എനിക്ക് മനസ്സിലാക്കിത്തന്നു.
ആ ദിവസം എനിക്ക് മറക്കാനേ കഴിയില്ല....... അന്നവിടെ വിരുന്നുകാര്‍ ഉള്ള ദിവസം ആയിരുന്നു. വിരുന്നുകാര്‍ ഉണ്ടെങ്കില്‍ ആ വീട്ടില്‍ ആഹ്ലാദം അലതല്ലും. പക്ഷെ ഞങ്ങള്‍ക്കത് നെടുവീര്‍പ്പുകളുടെ ദിവസമായിരിക്കും. എല്ലാ അര്‍ത്ഥത്തിലും....
അന്ന് ഉച്ചക്ക് ജോലിഎല്ലാം ഒതുക്കിയപ്പോള്‍ ഏകദേശം മൂന്നു മണി ആയി. മറ്റെല്ലാവരും ടീവിക്കുമുന്‍പില്‍ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. ഞാനും മെല്ലെ അടുക്കള വാതിലില്‍ ചാരിനിന്നു ടീവി കാണാന്‍ തുടങ്ങി. കല്യാണരാമന്‍ സിനിമ തകര്‍ക്കുന്നു. എല്ലാവരും ഇരുന്നു ആര്‍ത്തുചിരിക്കുന്നുണ്ട്. പലപ്പോഴും എനിക്കും ചിരിയടക്കാന്‍ ആയില്ല. വിരുന്നുവന്നതില്‍ കണ്ണടവച്ച സ്ത്രീയാണ് ഞാന്‍ വാതില്കല്‍ നിന്നു ചിരിക്കുന്നത് കണ്ടത്. അവര്‍ അമ്മായുടെ കാതില്‍ എന്തോ പിറുപിറുതെന്കിലും ഞാന്‍ ശ്രദ്ധിച്ചില്ല.
അമ്മാ ചാടിഎഴുന്നെല്‍ക്കുന്നതാണ് പിന്നെ ഞാന്‍ കണ്ടത്. പിന്നെ കുറേനേരം ആ തടിച്ച ശരീരം എന്റെ മുന്നില്‍ ഉറഞ്ഞാടി. പെണ്‍കുട്ടികള്‍ പൊട്ടിച്ചിരിക്കാന്‍ പാടില്ലത്രേ! എന്റെ മുന്നിലിരുന്നു അപ്പോഴും വിരുന്നുകാരികള്‍ ഇളകിചിരിക്കുന്നുണ്ടായിരുന്നു. എനിക്കൊന്നു ചോതിക്കണമെന്നു തോന്നി. പക്ഷെ വേലക്കാരികള്‍ക്ക് ചോദ്യങ്ങള്‍ പാടില്ലല്ലോ. അവര്‍ പാഠങ്ങള്‍ പഠിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്.
ഒരു പന്ത്രണ്ടുവയസ്സുകാരിയുടെ ആത്മാഭിമാനം അന്നവിടെ ചീന്തി എറിയപ്പെട്ടു. സിനിമ അപ്പോഴും നടക്കുന്നുണ്ടായിരുന്നു. പൊട്ടിച്ചിരികളും.....
എനിക്കൊന്നു പോട്ടിക്കരയണമെന്നു തോന്നി. പക്ഷെ അതിനുള്ള അവകാശവും എനിക്കില്ലെന്ന് അന്ന് ഞാന്‍ വേദനയോടെ മനസ്സിലാക്കി. അന്ന് തണുത്തുറഞ്ഞുപോയ കണ്ണുനീര്‍ പിന്നീടൊരിക്കലും എന്റെ കവിളിനെ നനച്ചിട്ടില്ല. ഉള്ളില്‍ ഊറിക്കൂടുന്ന കണ്ണുനീര്‍തുള്ളികളാല്‍ എന്റെ മറ്റെല്ലാ വികാരങ്ങളും കാലം മാച്ചുകളഞ്ഞു......
പക്ഷെ എന്റെ സ്വപ്‌നങ്ങള്‍.......
അവ ഞാനാര്‍ക്കും അടിയറ വച്ചിട്ടില്ല. സ്വപ്നങ്ങളില്‍ ഞാന്‍ എന്നുമൊരു രാജകുമാരിയാണ്. കല്ലുകള്‍ പതിപ്പിച്ച വെള്ള ഉടുപ്പ്അണിഞ്ഞ, സുന്ദരിയായ, തോഴികളുടെ തമാശകള്‍ കേട്ടു പൊട്ടിപ്പൊട്ടിചിരിക്കുന്ന ഒരു പാവം രാജകുമാരി....
ദൈവമേ.... സ്വപ്‌നങ്ങള്‍ കാണാനെങ്കിലും എനിക്കൊരല്‍പ്പം ഉറക്കം തരൂ........
സ്വപ്നങ്ങളിലെങ്കിലും ഞാനൊന്നു ചിരിച്ചോട്ടെ...............
Subscribe to:
Posts (Atom)